തൃശൂർ: യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് നെല്ലങ്കര സ്വദേശി ആൻ സണ്ണി അർഹയായി. മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപ (1.5 ലക്ഷം യൂറോ) ലഭിക്കും. ഇറ്റലിയിലെ റോം ക്യുസാനോ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണത്തിന്റെ ആദ്യഘട്ടം. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും റിസർച്ച് പൂർത്തിയാക്കണം.
മനുഷ്യ ശരീരത്തിലെ എല്ലിനെ ബാധിക്കുന്ന വാതരോഗത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ബയോസിറാമിക്കിലാണ് ഗവേഷണം. യൂറോപ്യൻ യൂണിയന്റെ ’റിനോവേറ്റ്’ പ്രോജക്ടിലെ മുഖ്യ ഗവേഷകയായാണ് ആൻ ഇറ്റലിയിലേക്ക് പോകുന്നത്. ആഗോളതലത്തിൽ പങ്കെടുത്ത 32 വിദ്യാർഥികളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഷാർജ ഇന്ത്യൻ സ്കൂൾ, ഡൽഹി യൂണിവേഴ്സിറ്റി വെങ്കിടേശ്വര കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം, വിഐടി വെല്ലൂരിൽ നിന്ന് കെമിസ്ട്രിയിൽ ആറാം റാങ്കോടെയാണ് ആൻ ബിരുദാനന്തര ബിരുദം നേടിയത്. ഷാർജയിൽ എൻജിനിയറായ പനയ്ക്കൽ താരു സണ്ണിയുടെയും അഡ്വ. ലിൻഡാ സണ്ണിയുടെയും മകളാണ്. അബിൻ സണ്ണി, ഓസ്റ്റിൻ സണ്ണി, അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്.